ഒന്റാറിയോ: 2023ൽ ഒന്‍റാറിയോയിലെ ഓവൻ സൗണ്ടിലുള്ള ‘ദ കറി ഹൗസ്’ റസ്റ്ററന്‍റിന്‍റ് ഉടമ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട കേസിൽ ബ്രിട്ടിഷ് പൗരനായ റോബട്ട് ഇവാൻസിന് മൂന്നര വർഷം തടവ്. സ്കോട്‍ലൻഡിൽ നിന്ന് കഴിഞ്ഞ വർഷം കാനഡയിലേക്ക് കൈമാറപ്പെട്ട ഇവാൻസ്, മനഃപൂർവമല്ലാത്ത നരഹത്യ സമ്മതിച്ചതിനെ തുടർന്നാണ് ഓവൻ സൗണ്ട് കോടതി ശിക്ഷ വിധിച്ചത്.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷം ബിൽ അടയ്ക്കാതെ പോകാൻ ശ്രമിച്ച സംഘത്തെ ഷരീഫ് റഹ്മാൻ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്. കോടതിയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, റോബട്ട് ഇവാൻസ് റഹ്മാന്‍റെ മുഖത്ത് ഇടിച്ചതിനെ തുടർന്ന് അദ്ദേഹം നിലത്തുവീണ് തല പാതയോരത്ത് ശക്തമായി ഇടിച്ചു. ഇതുമൂലം തലയോട്ടി പൊട്ടുകയും ഗുരുതരമായ മസ്തിഷ്ക രക്തസ്രാവമുണ്ടാകുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ചയ്ക്കുശേഷമാണ് ഷരീഫ് റഹ്മാൻ മരിച്ചത്.
വിചാരണയ്ക്കു മുമ്പ് കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷാകാലയളവിൽ ഉൾപ്പെടുത്തിയതിനാൽ, ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇവാൻസിന്‍റെ ശിക്ഷാകാലം ബാക്കിയുള്ളത്. തുടർന്ന് അദ്ദേഹത്തെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (സിബിഎസ്എ) കൈമാറി ബ്രിട്ടനിലേക്ക് നാടുകടത്തും.
കേസിൽ പ്രതിയുടെ പിതാവായ റോബട്ട് ബസ്ബി ഇവാൻസിനും അമ്മാവനായ ബാരി ഇവാൻസിനും ആക്രമണത്തിന് ശേഷം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റം സമ്മതിച്ചതിനെ തുടർന്ന് 21 മാസത്തെ തടവും കോടതി വിധിച്ചു. ആക്രമണത്തിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും കാനഡ വിടുന്നതിനുള്ള വിമാന ടിക്കറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്തതാണ് ഇവർക്കെതിരായ കുറ്റം.
സ്വതന്ത്ര റസ്റ്ററന്‍റ് ഉടമകളും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാരും നേരിടുന്ന സുരക്ഷാ ഭീഷണികൾ വീണ്ടും ദേശീയതലത്തിൽ ചർച്ചയാകാൻ ഇടയാക്കിയ സംഭവമായാണ് ഈ കേസ് കാനഡയിൽ വിലയിരുത്തപ്പെടുന്നത്.